ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ലയിൽ ജമ്മുകാഷ്മീർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ ഭീകരരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പാക് ഭീകരരായ അബു ഹുറൈറ, ഉസ്മാൻ എന്നിവരും ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ മലർകോട്ല സ്വദേശി ജമീലുമാണ് പിടിയിലായത്. ഇതിൽ അബു ഹുറൈറ 'എ പ്ലസ്' വിഭാഗത്തിൽപ്പെട്ട കൊടുംഭീകരനാണെന്ന് പോലീസ് അറിയിച്ചു.
മലർകോട്ലയിലെ ഷെർവാനി കോട്ട് ഗ്രാമത്തിലെ ഒരു വാടകവീട്ടിലായിരുന്നു ഇവർ ഒളിച്ചുതാമസിച്ചിരുന്നത്. റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സാധാരണക്കാരായി ജീവിക്കുകയായിരുന്നു. പഞ്ചർ ഒട്ടിക്കുന്ന ജോലി ഉൾപ്പെടെയുള്ളവ ചെയ്താണ് ഇവർ ജനങ്ങൾക്കിടയിൽ സംശയമില്ലാതെ കഴിഞ്ഞിരുന്നത്.
ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവർ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ നിന്ന് രാജ്യത്തെ പാക് ഭീകര ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ പ്രതീക്ഷ.